സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും. തീവ്രമഴ സാധ്യത മുൻനിർത്തി കാസർഗോഡ് ,കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചിരിക്കുകയാണ്. ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമർദ്ദം മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായിട്ടാണ് തീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. വടക്കു ദിശയിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തേക്ക് സഞ്ചരിക്കുന്ന തീവ്രന്യൂനമർദം അതിതീവ്രന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തുടർന്ന് പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി ഇന്ന് വൈകുന്നേരത്തോടെ പുരിക്കും (ഒഡിഷ), ദിഗക്കും ( പശ്ചിമ ബംഗാൾ) ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെയാണ് പുതിയ ന്യൂനമർദപാത്തി രൂപപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ ഫലമായി ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.











