വെളിയണ്ണൂര്‍ ചല്ലി വികസന പദ്ധതി പുരോഗമിക്കുന്നു

കൊയിലാണ്ടി: നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍കൃഷി വികസന പദ്ധതിക്കായി അനുവദിച്ച 20.7 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.16.2 കോടി രൂപ സിവില്‍ പ്രവൃത്തികള്‍ക്കും,1.6 കോടി ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്കുമാണ് വിനിയോഗിക്കുക. ബാക്കി 2.9 കോടി രൂപ ജി.എസ്.ടി,ടാക്‌സ് എന്നിവ അടയ്ക്കാനായി നല്‍കും. ഇതില്‍ സിവില്‍ പ്രവൃത്തികളാണ് ടെണ്ടര്‍ ചെയ്തു പ്രവൃത്തി നടത്തി കൊണ്ടിരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി കരാറെടുത്തത്.മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ രണ്ടിടങ്ങളില്‍ പമ്പ് ഹൗസിന്റെ പണി പൂര്‍ത്തിയായ ശേഷം ടെണ്ടര്‍ ചെയ്യും. പുതിയ ട്രാന്‍സ്‌ഫോര്‍മാര്‍,ത്രീഫെയ്‌സ് ലൈന്‍ വലിക്കല്‍,പമ്പ് ഹൗസില്‍ മോട്ടോര്‍ സ്ഥാപിക്കല്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ ചെയ്യുക. പമ്പ് ഹൗസിന്റെ പണി പൂര്‍ത്തിയാക്കുന്നതിന് മഴ തടസ്സം നില്‍ക്കുകയാണ്.
നായാടന്‍ പുഴ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.പുഴയുടെ ഇരുകരകളും കെട്ടി സംരക്ഷിക്കുകയും,പുഴയിലെ ചളിയും പായലും നീക്കം ചെയ്യുകയുമാണ് ചെയ്യുന്നത്. പുഴയുടെ പുനരുജ്ജീവനമാണ് പ്രധാന പദ്ധതി. കൊയിലാണ്ടി നഗരസഭയെയും കീഴരിയൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തടോളിത്താഴ കള്‍വെര്‍ട്ടിന്റെ പണിയും പുരോഗമിക്കുന്നു. തെക്കന്‍ ചല്ലി,ഒറവിങ്കല്‍ താഴ,വടക്കന്‍ ചല്ലി,ഒറ്റക്കണ്ടം ഖാദി ,ഒല്ലാച്ചേരി ത്താഴ എന്നിവിടങ്ങലില്‍ ട്രാക്ടര്‍ വേ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് പാടശേഖരത്തിലേക്ക് വാഹനത്തില്‍ സഞ്ചരിക്കാന്‍ ഇതു കൊണ്ട് കഴിയും. പായലും കുറ്റിച്ചെടികളും നിറഞ്ഞു കിടക്കുന്ന വെളിയണ്ണൂര്‍ ചല്ലിയുടെ വിവിധ ഭാഗങ്ങലിലേക്ക് കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കും കടന്നു ചെല്ലാന്‍ ട്രാക്ടര്‍വേകള്‍ സഹായിക്കും.പാടശേഖരം കാണാനെത്തുന്നവര്‍ക്കും ഇത് വലിയ സഹായകമാകും. മൂഴിക്കല്‍ പമ്പ് ഹൗസിലേക്കുളള പാത നിര്‍മ്മാണവും നടക്കുന്നുണ്ട്. പമ്പ് ഹൗസ് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് മഴയെ തുടര്‍ന്നുണ്ടായ വെളളം ഒഴുകി പോകാത്തത് പ്രവൃത്തിക്ക് തടസ്സമായിട്ടുണ്ട്.
279.78 ഹെക്ടര്‍ പാടശേഖരമാണ് വെളിയണ്ണൂര്‍ ചല്ലിയിലുളളത്. ഇതില്‍ 70 ശതമാനം നെല്‍കൃഷി ചെയ്യാന്‍ കഴിയുന്നതാണ്. ബാക്കിയിടങ്ങളില്‍ ഫാം ടൂറിസം പദ്ദതി നടപ്പാക്കാനാണ് ലക്ഷ്യം. പാശ്ചാത്തല സൗകര്യമൊരുക്കി കഴിഞ്ഞാല്‍ രണ്ടാം ഘട്ടമായി ഫാം ടൂറിസം പദ്ധതി നടപ്പിലാക്കും.
വെളിയണ്ണൂര്‍ ചല്ലിയുടെ ഏകദേശ മധ്യത്തിലൂടെ ഒറവിങ്കല്‍ താഴ മുതല്‍ ചെറോല്‍ താഴ വരെ നടുത്തോട് നിര്‍മ്മിക്കുന്നതാണ് ഏറ്റവും വലിയൊരു പ്രവൃത്തി. തോടിന്റെ ഇരുവശത്തുമാണ് ട്രാക്ടര്‍ റോഡുകള്‍ നിര്‍മ്മിക്കുന്നത്. തോടുകള്‍ കരിങ്കല്ല് കൊണ്ട് അരികുകള്‍ കെട്ടി സംരക്ഷിക്കുന്നുമുണ്ട്. ചെറോല്‍,മുതുവോട്ട് ഭാഗത്തെ വിസ്തൃതമായ ജലാശയങ്ങളില്‍ ഉല്ലാസ ബോട്ട് സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നത് ഫാം ടൂറിസം പദ്ധതിയോടൊപ്പം നടപ്പിലാക്കാന്‍ ആലോചനയിലുണ്ട്. പാടശേഖരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ജലം സംഭരിച്ചു നിര്‍ത്താനും ജല ക്രമീകരണത്തിനുമായി 10 മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയും മൂന്ന് മീറ്റര്‍ ആഴവുമുളള എട്ട് ചെറു കുളങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ചെറോല്‍താഴ,നമ്പൂരിക്കണ്ടി താഴ,തുരുത്തി ത്താഴ എന്നിവിടങ്ങളില്‍ ഉപ്പുവെളള പ്രതിരോധ തടയണകളുടെ നിര്‍മ്മാണവും ഒന്നാം ഘട്ടത്തില്‍ നടക്കും. 20 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയാല്‍ രണ്ടാം ഘട്ട വികസന പദ്ധതിക്ക് മറ്റൊരു പ്രോജക്ട് കൂടി തയ്യാറാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വിശാലമായ വെളിയണ്ണൂര്‍ ചല്ലിയില്‍ കഴിയുന്നിടത്ത് നെല്‍കൃഷി സാധ്യമാക്കുകയാണ് ലക്ഷ്യം. ഫാം ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിപുലമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് വെളിയണ്ണൂര്‍ ചല്ലി വികസന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

അൽ ഇത്ഖാൻ സമാപിച്ചു

Next Story

അമൃതാപ്രീതത്തിൻ്റെ കാട്ടുപൂവിൻ്റെ രംഗാവിഷ്ക്കാരം കലാലയത്തിൽ

Latest from Uncategorized

കടത്തനാടൻ കളരി മുറകളുടെ അധികായൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ അന്തരിച്ചു

കായക്കൊടി: കടത്തനാടൻ കളരി മുറകളിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ചെറിയ മനുഷ്യൻ കായക്കൊടിയിലെ മഠത്തിൽ ഒതേനൻ ഗുരുക്കൾ (97) വിടവാങ്ങി. വാർദ്ധക്യ

തദ്ദേശ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയിൽ 77.24% പോളിംഗ് – 2072137 പേർ വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ 77.24 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 20,72,137 പേരാണ് വോട്ട് ചെയ്തത്. ജില്ലയിലെ ആകെ വോട്ടർമാരുടെ

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. കഴിഞ്ഞ ദിവസം മാത്രം 1,10,979 അയ്യപ്പഭക്തർ ദർശനം നടത്തി മലയിറങ്ങി. ഇത് ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്.